കണ്ണൂർ: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും പോലീസ് പെൻഷൻകാരുടെയും ക്ഷേമകാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിവച്ച സെൻട്രൽ പോലീസ് കാന്റീൻ സൗകര്യം ഒരുവർഷമായി തകർച്ചയുടെ വക്കിലാണെന്ന് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
സിപിസി സാധനങ്ങൾ വില്പനയ്ക്ക് വയ്ക്കാതെ നിരവധി സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങൾ മാത്രം വിറ്റഴിക്കാനുള്ള വേദിയാക്കുകയാണ് കേരളത്തിലെ മുഴുവൻ സെൻട്രൽ പോലീസ് കാന്റീനുകളും. മൂന്ന് മാസത്തോളമായി പെൻഷൻകാരും മറ്റും ഇതുവഴി ബുദ്ധിമുട്ടുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന പല ഉദ്യോഗസ്ഥരും കാന്റീനിൽ വരുമ്പോൾ മാത്രമാണ് ഇല്ലായ്മ അറിയുന്നത്. കാന്റീൻ കാര്യത്തിൽ സർക്കാർ ഇടപെട്ട് സിപിസി സാധന സാമഗ്രികൾ മാത്രം വിൽക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുയ്യം രാഘവൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ദിലീപ് ബാലക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ജി. ജോസഫ്, കെ. പ്രകാശൻ, ടി.വി. ജയപ്രകാശ്, പി.കെ. ലൂക്കോസ്, കെ.ഡി. ഫ്രാൻസിസ്, കെ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. അടുത്തമാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.